ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
file image
ജമാഅത്തെ ഇസ്‌ലാമിക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും ജമാഅത്തെ ഇസ്‌ലാമിയെ അകറ്റി നിർത്തിയതാണെന്നും മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ അറിവോടെയാണ് കോൺഗ്രസ് ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
''ജമാഅത്തെ ഇസ്‌ലാമി നമ്മുടെ നാട്ടിൽ അപരിചിതമായ ഒന്നല്ല. എല്ലാവർക്കും പരിചിതമായ പേരാണ്. അവരെ കൂടെ കൂട്ടാൻ പറ്റില്ല എന്ന നിലയിൽ നാട് നേരത്തെ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്'', മുഖ്യമന്ത്രി പറഞ്ഞു.
ഈ നിലപാടിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും അകറ്റി നിർത്തിയ ഒന്നാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യുഡിഎഫ് അങ്കലാപ്പിലാണ്. അതുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമിയെ കൂടെ കൂട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ പോത്തുകല്ലിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.