തിരുവനന്തപുരം: നാടോടി ദമ്പതികളുടെ രണ്ടു വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
തിരുവനന്തപുരം പേട്ടയിലാണ് ബിഹാർ സ്വദേശികളുടെ രണ്ടു വയസുകാരി മകളെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിതച്ചത്. റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന അമർദീപ്-റബീന ദേവി എന്നിവരുടെ കുഞ്ഞ് മേരിയെയാണ് കാണാതായത്. നിലവിൽ പേട്ട പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുടെ മാതാപിതാക്കൾ. കഴിഞ്ഞ മാസം അവസാനമാണ് ഇവർ തിരുവനന്തപുരത്തെത്തുന്നത്.
കുഞ്ഞിന് ഹിന്ദി മാത്രമേ സംസാരിക്കാനറിയൂ എന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കേണ്ട നമ്പറുകൾ: 0471-2501801, 9497990008,9497947107.
ഓൾ സെയിന്‍റ്സ് കോളെജിനു സമീപത്തു നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ സിസടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തെ ചതുപ്പിലും പരിശോധന നടത്തുന്നുണ്ട്. കാണാതായ കുട്ടിയുടെ ഒപ്പമെത്തിയ ഇതര സംസ്ഥാനക്കാരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.