
കൊച്ചി: സഭാ നിയമങ്ങളും മേലധികാരികളെയും അനുസരിക്കാൻ തയാറല്ലാത്ത എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികർ സഭയിൽ നിന്നു സ്വയം പുറത്തു പോകാൻ ധൈര്യപ്പെടണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി.
സഭ തീരുമാനിച്ച കുർബാന അർപ്പിക്കില്ലെന്നു പ്രഖ്യാപിച്ച് സമരവും പ്രതിഷേധ കോലാഹലങ്ങളുമായി തെരുവിലിറങ്ങി നടക്കുന്നത് വിശ്വാസികളെ പറ്റിക്കലും ഭീരുത്വവുമാണ്. വൈദികർ ഉന്നയിക്കുന്ന വിഷയങ്ങളിൽ ആത്മാർഥതയുണ്ടെങ്കിൽ, വിയോജിപ്പുള്ളവർ ഇനിയും സീറോ മലബാർ സഭയിൽ തുടരുന്നതിൽ അർഥമില്ല. വൈദിക പദവിയിൽ നിന്നു പുറത്തു പോയാൽ വെറും സീറോയാകുമെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് ഇവർ അർഥശൂന്യ സമരങ്ങളുമായി നാടുനീളെ നടക്കുന്നതെന്നും കമ്മിറ്റി പരിഹസിച്ചു.
സമരം കൊണ്ടും ഭീഷണി കൊണ്ടും സഭയെ വരുതിയിലാക്കാമെന്ന മോഹം ഒരിക്കലും ലക്ഷ്യം കാണില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിനഡിൽ വിമത വൈദികർക്കും അൽമായർക്കുമെതിരേ ശക്തമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ മത്തായി മുതിരേന്തി, വൈസ് ചെയർമാന്മാരായ വിത്സൻ വടക്കുഞ്ചേരി, കുര്യാക്കോസ് പഴയമഠം, ജോൺസൺ കോന്നിക്കര, അലക്സാണ്ടർ തിരുവാങ്കുളം, ജോസ് മാളിയേക്കൽ എന്നിവർ പറഞ്ഞു.