

സി.ജെ. റോയ്
ബെംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ് ചെയർമാൻ സി.ജെ. റോയ് ക്യാബിനിലേക്ക് പോയത് അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞ്. കോൺഫിഡന്‍റ് ഗ്രൂപ് എംഡി ടി.എ. ജോസഫ് അശോക്നഗർ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിലാണ് മരിച്ച ദിവസത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളുള്ളത്.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴിനൽകാൻ വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് റോയ് ഓഫിസിൽ എത്തിയത്. ഈ സമയം ജോസഫും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പിന്നാലെ തന്‍റെ കാബിനിലേക്ക് പോയ റോയ് അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് പറഞ്ഞു. തുടർന്ന് പുറത്തേക്കിറങ്ങിയ ജോസഫ് തിരികെ എത്തിയപ്പോൾ ക്യാബിനിലേക്ക് കയറാൻ സെക്യൂരിറ്റി സമ്മതിച്ചില്ല.
ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് റോയ് അറിയിച്ചു എന്നാണ് സെക്യൂരിറ്റി പറഞ്ഞത്. തിരിച്ചുപോയ ജോസഫ് 10 മിനിറ്റിന് ശേഷം തിരിച്ചെത്തി. ക്യാബിന് മുന്നിലെത്തി വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന റോയിയെ ആണ് കണ്ടത്. പൾസ് ഇല്ലെന്ന മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് ജോസഫിന്‍റെ പരാതിയിൽ പറയുന്നത്.
അതേസമയം, റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണു സ്ഥാപനത്തിന്റെ ആവശ്യം. കടുംകൈ ചെയ്യാൻ റോയിയെ പ്രേരിപ്പിച്ച തരത്തിലുള്ള സമ്മർദം ഉണ്ടായിരുന്നോ എന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരതുരമായ ആരോപണങ്ങളാണു റോയിയുടെ കുടുംബം ഉന്നയിച്ചത്.