
പത്തനംത്തിട്ട: പണയ സ്വർണം എടുത്ത് മറിച്ചു പണയംവെച്ച കേസിൽ പന്തളം സ്വകാര്യ ബാങ്കിലെ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ. നടപടി സ്വീകരിക്കാതെ ബാങ്ക് തുറക്കാനനുവദിക്കില്ലെന്ന് പ്രതിഷേധിച്ചതോടെ ഡിവൈഎഫ്ഐ-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പൊലീസ് ലാത്തി വീശീ.
പരുക്കേറ്റ 3 ബിജെപി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർക്കു പുറമേ കോൺഗ്രസും രംഗത്തെത്തി. ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യുഡിഎഫ്-ബിജെപി നേതാക്കളുടെ ആവശ്യം. എന്നാൽ സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ പ്രതികരിക്കുന്നത്.
പന്തളം സ്വകാര്യ ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണത്തിൻ മേൽ അട്ടിമറി നടത്തിയെന്നാണ് ബാങ്ക് ജീവനക്കാരനായ അർജുൻ പ്രമോദിൽ ആരോപിക്കുന്ന കുറ്റം. പണയ ഉരുപ്പിടി തിരികെ എടുക്കാൻ ഉടമസ്ഥൻ വന്നപ്പോഴാണ് സ്വർണം മോഷണം പോയെന്ന് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിൽ അർജുൻ സ്വർണം എടുത്തെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വലിയൊരു ക്രമക്കേട് നടന്നിട്ടും ബാങ്കിന്‍റെ ഭാഗത്തുനിന്ന് വേണ്ട നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസും-ബിജെപിയും രംഗത്തെത്തിയിരിക്കുന്നത്.