
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. തുടർന്ന് ഗൺമാൻ തിരുവനന്തപുരം കല്ലിയൂർ കാർത്തികയിൽ അനിൽ കുമാറിനും എസ്കോർട്ട് ഉദ്യോഗസ്ഥൻ പൊറ്റക്കുഴി എസ്. സന്ദീപിനുമെതിരേ പൊലീസ് കേസെടുത്തു.
അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങി മർദിച്ചു, ലാത്തി കൊണ്ട് അടിച്ചു, അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റങ്ങൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മര്‍ദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എ.ഡി. തോമസ് നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടി. തങ്ങൾ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഗണ്‍മാന്മാര്‍ മര്‍ദിച്ചതെന്നാണ് ഹര്‍ജിയില്‍ ആരോച്ചത്.
എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗൺമാന്മാർ പൊലീസ് സാന്നിധ്യത്തിൽ വളഞ്ഞിട്ട് തല്ലിയത് വലിയ വിവാദമായിരുന്നു. ഇരുവർക്കുമെതിരേ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ യാത്രാ കോ-ഓർഡിനേഷൻ ചുമതല മാത്രമുള്ള ഗൺമാൻ ക്രമസമാധാന പ്രശ്നത്തില്‍ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതയ്ക്ക് ഇടയാക്കിയിരുന്നു.