cm pinarayi vijayan avoided kk ramas questions again at kerala assembly
KK Rama|Pinarayi Vijayan

രമയുടെ ചോദ്യങ്ങളിൽ നിന്നു വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; അന്ന് സ്പീക്കറും ഇന്ന് വീണാ ജോർജും മറുപടി നൽകി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്
Published on

തിരുവനന്തപുരം: ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കെ.കെ. രമ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയാതെ ഒഴിഞ്ഞു മാറി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറയാതെ ആരോഗ്യമന്ത്രി വീണാ ജോർജിനെ ചുമതലപ്പെടുത്തുകയായിരുന്നു.

നിയമസഭാ മന്ദിരത്തിൽ ഉണ്ടായിരുന്നിട്ടും രമയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി സഭാ തലത്തിൽ എത്തിയില്ല. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് വീണ ജോര്‍ജിനായതുകൊണ്ടാണ് മറുപടി നല്‍കാന്‍ അവരെ ഏല്‍പ്പിച്ചതെന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. എന്നാൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി നൽകേണ്ട ചോദ്യങ്ങളായിരുന്നു രമ ഉയർത്തിയതിലധികവും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. ഇതില്‍ പൊലീസ് നടപടി കൂടി ഉള്ളതിനാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ ഹാജരായില്ല. ഇത് ഈ വിഷയത്തെ സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന് തെളിവാണെന്ന് കെകെ രമ അഭിപ്രായപ്പെട്ടു. 2022 ല്‍ 18943 കേസുകളായിരുന്നെങ്കില്‍, 2023 ആയപ്പോള്‍ 18950 കേസുകളായി സ്ത്രീകള്‍ക്ക് നേരെ മാത്രമുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നും രമ നിയമസഭയിൽ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമക്കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയാണു സര്‍ക്കാർ സ്വീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മുൻ മന്ത്രി കെ.കെ. ശൈലജയെ ആർഎംപി നേതാവ് അപമാനിച്ചപ്പോൾ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും വീണാ ജോർജ് ചോദിച്ചു.

നേരത്തെ ടി.പി.ചന്ദ്രശേഖന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ.കെ.രമ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല. അന്ന് മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ നൽകിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com