

പിണറായി വിജയൻ | ഗണേഷ് കുമാർ
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ റൂട്ടുകൾ സംബന്ധിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചത്.
കെഎസ്ആർസി നഷ്ടത്തിൽ ഓടിയിരുന്നതിന്‍റെ രഹസ്യം പറയാം എന്ന് പറഞ്ഞുകൊണ്ടാണ് ഗണേഷ് കുമാർ തുടങ്ങിയത്. പ്രൈവറ്റ് ബസിന്‍റെ മുന്നിൽ കയറി ഓടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു കെഎസ്ആർടിസിക്ക്. പ്രൈവറ്റ് ബസുകൾ പുതിയ ബസുകളായിരിക്കും. അവർ മത്സരിച്ച് ഓടാൻ തയ്യാറാണ്. നമ്മുടെ ഡ്രൈവർമാർ അതിന് തയ്യാറല്ല. ഞാൻ മന്ത്രിയായി വന്നപ്പോൾ ആദ്യം തന്നെ ഒരു പോളിസിയുണ്ടാക്കി. പ്രൈവറ്റ് ബസിന്‍റെ തലയ്ക്കൽ ഓടുന്ന പരിപാടി നിർത്താം.
അവരുടേത് ഒരു ബിസിനസാണ്. എക്‌സ്‌ക്ലൂസീവ് മലയോര മോഖലകളെ കേന്ദ്രീകരിച്ച് സർവീസ് നടത്തിയതോടെ കലക്ഷൻ വർധിച്ചു. അനാവശ്യമായ അനാരോഗ്യകരമായ മത്സരത്തിന് പോകേണ്ട എന്ന തീരുമാനമാണ് കളക്ഷൻ വർധിച്ചതിന്‍റെ രഹസ്യം. പ്രൈവറ്റ് ബസുകളോ കെഎസ്ആർടിസിയോ പോകാത്ത റൂട്ടുകളിലേക്ക് നമ്മൾ മാറിയത് വിജയമായി'- ഗണേഷ് കുമാർ പറഞ്ഞതിനു പിന്നാലെ തിരുത്തലുമായി മുഖ്യമന്ത്രി എത്തി.
സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സർക്കാർ നയമല്ലെന്നും അനാരോഗ്യകരമായ മത്സരം വേണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പിന്നാലെ ഗതാഗത മന്ത്രി നിലപാട് തിരുത്തി. ബസുകൾ പിൻവലിക്കില്ലെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആർടിസി ബസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മത്സര ഓട്ടത്തിന് ഇല്ലെന്ന് മാത്രമാണ് നിലപാടെന്നുമാണ് കെ.ബി. ഗണേഷ് കുമാർ തിരുത്തിയത്.