

തിരുവനന്തപുരം: നവകേരള സദസിന്‍റെ ബസിന് മുന്നിലേക്ക് ചാടി കരിങ്കൊടി കാണിച്ച പ്രവർത്തകർക്കു നേരെയുള്ള ഡിവൈഎഫ്ഐയുടെ ആക്രമണം ജീവന്‍ രക്ഷാപ്രവര്‍ത്തനമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കഴിഞ്ഞ ഒരുമാസമായി താന്‍ ഇത് കാണുന്നതല്ലേയെന്നും കണ്ട കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസിന് മുന്നിലേക്ക് ചാടിയ ആളുകളെ രക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. ആ തള്ളിമാറ്റലിന് ഒരു പ്രശ്‌നമുണ്ടായാതായി തനിക്ക് തോന്നിയിട്ടില്ല. അങ്ങനെ ചെയ്തില്ലെങ്കലിൽ എന്താണ് സംഭവിക്കുക. അങ്ങനെ ഒന്നും സംഭവിക്കരുതെന്നല്ലെ നമ്മളെല്ലാവരും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. നിരാശ മൂലമാണ് നേതാവ് കാലാപാഹ്വാനം നടത്തുന്നത്. ഇതിലൂടെ എന്താണ് ഇവര്‍ക്ക് നേടാനുള്ളത്. എന്തിനാണ് ഇത്ര വലിയ അസഹിഷ്ണുത. നാടിനെ മുന്നോട്ടു പോകാന്‍ അനുവദിക്കാത്ത തരത്തിലുള്ള ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വരുന്നുണ്ട്. നാട്ടിൽ പ്രകാപനം സൃഷ്ടിച്ച് സംഘർഷമുണ്ടാക്കാനാണ് ഗവർണറും ശ്രമിച്ചത്. സെനറ്റംഗങ്ങളുടെ നിയമനത്തിനെതിരെ സംയമനത്തോടെയാണ് എസ്എഫ്ഐ സമരം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.