
മലപ്പുറം: എസ്ഒജി കമാൻഡോ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്യാംപിലെ മറ്റ് കമാൻഡോകൾ അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകി. എസി അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്ന് അംഗങ്ങളുടെ മൊഴിയിൽ പറയുന്നത്. അജിത്തിന് വിനീതിനോടുള്ള വ്യക്തിവൈരാഗ്യത്തിന് കാരണം സുഹൃത്തിന്‍റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണെന്നും മൊഴിയിൽ വിശദീകരിക്കുന്നു.
2021 സെപ്റ്റംബർ 16 നാണ് വിനീതിന്‍റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. ക്യാംപിലെ ട്രെയിനിങ്ങിനിടെ കുഴഞ്ഞു വീണായിരുന്നു മരണം. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് ആരോപണം ഉയർന്നിരുന്നു. സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും എസി അജിത്ത് സമ്മതിച്ചില്ല. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുനീഷ് മരിച്ചിരുന്നു. സുനീഷിന്‍റെ മരണത്തിൽ എസി അജിത്തിനെതിരെ വിനീത് ശബ്ദമുയർത്തി. ഈ സംഭവത്തെ തുടർന്നാണ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
അരീക്കോട് സായുധ പൊലീസ് ക്യാംപിലാണ് പൊലീസുകാരനായ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. വയനാട് സ്വദേശിയായിരുന്നു വിനീത്. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു. 33 വയസായിരുന്നു. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നായിരുന്നു വിവരം. ഇതിനിടയിലാണ് എസി അജിത്തിനെതിരെ സഹപ്രവർത്തകരുടെ മൊഴി പുറത്തു വന്നത്. ഇതോടെ ജോലി സമ്മർദം തന്നെയാണ് വിനീതിന്‍റെ മരണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.