

പ്രിപോൾ സർവേകൾ നിരോധിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
representative image
തിരുവനന്തപുരം: 2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ ന്യൂസ് ചാനലുകൾ നടത്തുന്ന പ്രീപോൾ സർവേകളും അഭിപ്രായ സർവേകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കെപിസിസി അംഗമായ അഡ്വ. ജെ. എസ്. അഖിലാണ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
ഇത്തരം സർവേകൾ വോട്ടർമാരുടെ മനോഭാവത്തേയും തെരഞ്ഞെടുപ്പ് ഫലത്തേയും സ്വാധീനിക്കുമെന്നാണ് പരാതിയിൽ പരാമർശിക്കുന്നത്. കൂടാതെ, ചില വാർത്താ അവതാരകർ നിർദിഷ്ട മണ്ഡലങ്ങളിൽ ചില സ്ഥാനാർഥികൾ വിജയിക്കുമെന്ന് പ്രവചിക്കുന്നതിലൂടെ 'ബാൻഡ്വാഗൺ ഇഫക്റ്റ്' സൃഷ്ടിക്കപ്പെടുന്നു.
ഇത് അനിശ്ചിത വോട്ടർമാരെ ബാധിക്കുകയും ചെയ്യുമെന്നും അഖിൽ പറയുന്നു. എക്‌സിറ്റ് പോളുകൾക്ക് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെങ്കിലും പ്രീപോൾ സർവേകൾക്ക് വ്യക്തമായ നിയന്ത്രണങ്ങൾ ഇല്ലെന്നത് ഒരു ഗുരുതരമായ നിയമപരമായ പ്രശ്നമാണെന്നും പരാതിയിൽ പരാമർശിക്കുന്നു.
പ്രീപോൾ സർവേകളുടെ പ്രക്ഷേപണം നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യുക, സർവേകളുടെ രീതിയും ധനസ്രോതസ്സുകളും പൂർണ്ണമായി വെളിപ്പെടുത്താൻ മാധ്യമങ്ങളോട് നിർദ്ദേശിക്കുക എന്നീ നിർദേശങ്ങളും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.