'ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു'; സണ്ണി എം. കപിക്കാടിനെതിരേ പൊലീസിൽ പരാതി

സണ്ണി കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടു
sunny m kapikad against ldf

സണ്ണി എം. കപിക്കാട്

Updated on

പത്തനംതിട്ട: സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാടിനെതിരേ പൊലീസിൽ പരാതി. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു എന്നാരോപിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

മലയാളം സർവകലാശാലയിലെ പ്രതിഷേധത്തിനിടെ സണ്ണി കപിക്കാട് നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് കാരണമായത്. സണ്ണി കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സർക്കാരും വിഷയത്തിൽ ഇടപെട്ട് നിയമ നടപടി സ്വീകരിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടു.

അയ്യപ്പസ്വാമിയുടെ നൈഷ്ഠിക ബ്രഹ്മചര്യ സങ്കൽപ്പത്തെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം. കപിക്കാട് നടത്തിയതായി പ്രചരിക്കുന്ന പ്രസംഗത്തിലെ പരാമർശങ്ങളിലാണ് പ്രതിഷേധം അറിയിച്ചത്. അയ്യപ്പൻ ഒരു വിഭാഗത്തിന്‍റെയോ ഒരു ജാതിയുടെയോ മാത്രം ആരാധനാമൂർത്തിയല്ലെന്നും കേരളത്തിന്‍റെ ആത്മീയ-സാംസ്കാരിക പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായ അയ്യപ്പസ്വാമിയോടുള്ള ഭക്തി ജാതി, വർഗം, ഭാഷ, പ്രദേശം തുടങ്ങിയ എല്ലാ അതിരുകളും മറികടക്കുന്നതാണെന്നും കർമസമിതി വ്യക്തമാക്കി.

ഒരു മതവിശ്വാസത്തോട് യോജിപ്പില്ലെങ്കിൽ അതിനെ വിമർശിക്കാനുള്ള അവകാശം ജനാധിപത്യത്തിൽ എല്ലാവർക്കുമുണ്ട്. എന്നാൽ വിമർശനം എന്ന പേരിൽ ആരാധനാമൂർത്തിയെ അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം ആർക്കും അവകാശപ്പെടാനാവില്ലെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് ഉത്തരവാദിത്തവും അതിരുകളുമുണ്ടെന്നും കർമ്മ സമിതി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com