
വിനായകൻ
കൊച്ചി: ഗായകൻ യേശുദാസിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ പരാതി. കോൺഗ്രസ് നേതാവായ എൻ.എസ്. നുസൂറാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.
വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നാണ് ആവശ‍്യം. പ്രമുഖർക്കെതിരേ അവഹേളനം നടത്തുന്നത് നടന് ഹരമാണെന്നും വിനായകന്‍റെ മാനസിക നില പരിശോധിക്കണമെന്നും പരാതിയിൽ ഉന്നയിക്കുന്നു.
ബുധനാഴ്ചയായിരുന്നു യേശുദസിനെയും അടൂരിനെയും അധിക്ഷേപിച്ച് വിനായകൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. സിനിമാ കോൺക്ലേവ് സമാപന ചടങ്ങിൽ ദളിത് വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമെതിരേ അടൂർ നടത്തിയ പരമർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഈ സാഹചര‍്യത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി വിനായകൻ രംഗത്തെത്തിയത്. അതേസമയം സ്ത്രീകൾ ജീൻസ് ധരിക്കുന്നതിരേ യേശുദാസ് മുൻപ് നടത്തിയ പരാമർശം ഉയർത്തിക്കാട്ടിയായിരുന്നു വിനായകൻ യേശുദാസിനെതിരേ തിരിഞ്ഞത്. എന്നാൽ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്നതോടെ വിനായകൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.