സി.ജെ. റോയ്
"അദ്ദേഹം ആരുടേയും പണം അടിച്ചുമാറ്റിയിട്ടില്ല, മരിച്ചയാളെ വേട്ടയാടുന്നത് നീതികരിക്കാനാവില്ല": കോൺഫിഡന്‍റ് ഗ്രൂപ് എംഡി
കൊച്ചി: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് മാനേജിങ് ഡയറക്‌ടർ ടി.എ. ജോസഫ്. ഗ്രൂപ്പിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്നും കമ്പനിയിൽ നിക്ഷേപം നടത്തിയവർക്ക് ഗുണഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാന്‍റെ ഓഫിസിൽ നടന്നത് ആദായനികുതി വകുപ്പിന്‍റെ സാധാരണ പരിശോധന മാത്രമാണെന്നും ഉദ്യോഗസ്ഥരിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു.
ആദായനികുതി വകുപ്പ് വർഷങ്ങളുടെ ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരുമായി ഗ്രൂപ്പ് സഹകരിച്ചിരുന്നു. അവരും നല്ല രീതിയിലാണ് സഹകരിച്ചത്. മോശമായ അനുഭവം ഉണ്ടായിട്ടില്ല. ചില യൂട്യൂബർമാർ ഗ്രൂപ്പിനെതിരേ മോശമായ പ്രചാരണം നടത്തുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്നു. മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ലെന്നും ജോസഫ് പറഞ്ഞു.
യുട്യൂബ് ചാനലുകൾ ഞങ്ങളുടെ ചെയർമാനെ കഴുകന്മാരെപ്പോലെ വേട്ടയാടുന്നു. ചെയർമാൻ വളരെ സ്ട്രോങ്ങ് ആയ ആളാണ്. ഏതു കാര്യത്തിൽ ആയാലും എന്റെ വ്യക്തിപരമായ പ്രശ്‌നം ആണെന്ന് പറഞ്ഞ് മുന്നോട്ട് പോകുന്ന ആളായിരുന്നു. പുറത്തു നിന്ന് ഇമോഷണൽ സപ്പോർട്ട് ആവശ്യമുണ്ടായിരുന്ന ആളല്ല. ജീവിതം ആഘോഷമാക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ തിയറി. കമ്പനി കള്ളക്കടത്തും ബിനാമി കമ്പനിയും ആണെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങളും ശ്രമിച്ചു. ഞങ്ങളുടെ ചെയർമാനെ വേട്ടയാടുന്നത് നീതികരിക്കാൻ പറ്റില്ല. ആരുടേയും പണം അദ്ദേഹം അടിച്ചുമാറ്റിയിട്ടില്ല.- കോൺഫിഡന്‍റ് ഗ്രൂപ് എംഡി കൂട്ടിച്ചേർത്തു.
സിനിമാക്കാരിൽനിന്നും റിയൽ എസ്റ്റേറ്റുകാരിൽനിന്നും ഗ്രൂപ്പ് പണം വാങ്ങി, വിദേശത്ത് പണം നിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങൾ തെറ്റാണ്. ആരിൽനിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ല. തെളിവു ഹാജരാക്കിയാൽ ഇരട്ടിയായി തിരിച്ചു നൽകും. കമ്പനിക്ക് നിക്ഷേപകരോ കടമോ ഇല്ല. എല്ലാ സൈറ്റുകളിലും പണി പുനരാരംഭിച്ചിട്ടുണ്ട്. ചെയർമാന്റെ മരണം ജോലികളെ ബാധിക്കില്ല. ആർക്കും അവലാതി വേണ്ട.
സിനിമാമേഖലയിൽനിന്ന് കമ്പനിയ്ക്ക് നിക്ഷേപകരില്ല. മോഹൻലാലുമായുള്ള ബന്ധം കാസനോവ സിനിമയുടെ ഭാഗമാണ്. ആന്റണി പെരുമ്പാവൂർ അടുത്ത സുഹൃത്താണ് അല്ലാതെ ഇൻവെസ്റ്റർ അല്ല. സൗഹൃദത്തിന്റെ ഭാഗമായാണ് അവരുടെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും മറ്റും ചെയർമാൻ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിരുന്നത്. സിനിമാ മേഖലയിൽ കാശ് ഇങ്ങോട്ട് കിട്ടാനല്ലാതെ ആർക്കും അങ്ങോട്ട് കൊടുക്കാനില്ലെന്നും സീറോ ഡെബ്റ്റ് കമ്പനി ആണ് കോൺഫിഡന്‍റ് ഗ്രൂപ്പെന്നും ജോസഫ് വ്യക്തമാക്കി.

