തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി കോൺഗ്രസ്. പേരിനൊപ്പം ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലുംവ യോഗ്യതയില്ലാത്ത ആളാണ് രാഹുൽ ഗാന്ധി എന്ന പരാമർശത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം പാലക്കാട് എടത്തനാട്ടുകരയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗത്തിലാണ് അൻവറിന്‍റെ വിവാദ പരാമർശം. പേരിനൊപ്പം ഗാന്ധി എന്ന് കൂട്ടി ഉച്ചരിക്കാ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുലിന്‍റെ ഡിഎൻഎ പരിശോധിക്കണമെന്നുമായിരുന്നു അൻവർ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തെന്നാണ് ചോദിച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന് മറുപടി ആയിരുന്നു അൻവറിന്‍റെ അധിക്ഷേപം.
അതേസമയം, അൻവറിന്‍റെ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പറയുമ്പോൾ തിരിച്ചു കിട്ടുമെന്ന് ഓർക്കണമായിരുന്നു. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുലിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നത് അപക്വമാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്തിയല്ല അദ്ദേഹം. അതിനാലാണ് രാഹുൽ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.