ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 39 സീറ്റുകളാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ 16 സീറ്റിലും സ്ഥാര്‍ഥികളെ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. തൃശൂരില്‍ കെ മുരളീധരനും മത്സരിക്കും. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്
കേരളത്തിലെ സ്ഥാനാർഥികൾ: തിരുവനന്തപുരം ശശി തരൂർ, ആറ്റിങ്ങൽ അടൂർ പ്രകാശ്, മാവേലിക്കര കൊടിക്കുന്നേൽ സുരേഷ്, ആലപ്പുഴ കെ.സി.വേണുഗോപാൽ, പത്തനംതിട്ട ആന്‍റോ ആന്‍റണി, എറണാകുളം ഹൈബി ഈഡൻ, ഇടുക്കി ഡീൻ കുര്യാക്കോസ്, തൃശൂർ കെ മുരളീധരൻ, ചാലക്കുടി ബന്നി ബഹനാൻ, ആലത്തൂർ രമ്യ ഹരിദാസ്, പാലക്കാട് വി.കെ.ശ്രീകണ്ഠൻ, വടകര ഷാഫി പറമ്പിൽ, കോഴിക്കോട് എം.കെ. രാഘവൻ, വയനാട് രാഹുൽ ഗാന്ധി, കണ്ണൂർ കെ.സുധാകരൻ, കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താൻ.
കേരളത്തിലേത് കൂടാതെ ഛത്തീസ്ഗഢ്, കര്‍ണാടക, മേഖാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അധികാരത്തില്‍ വന്നാല്‍ 30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കര്‍ണാടക ഉള്‍പ്പെടെ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിച്ച മാതൃക ഉയര്‍ത്തിക്കാട്ടിയാണ് വേണുഗോപാല്‍ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 15 പേര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നാണ്. ശേഷിക്കുന്ന 24 പേര്‍ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുമാണ്.