

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: ദേശീയപാതയുടെ മധ്യഭാഗത്തു നിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളിൽ വീടുകൾക്കും 75 മീറ്ററിനുള്ളിൽ വാണിജ്യസ്ഥാപനങ്ങൾക്കും നിർമാണാനുമതി നൽകരുതെന്ന സുപ്രീംകോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. കേരളത്തിൽ കൂടുതൽ സ്ഥലം വിട്ടുകൊണ്ട് കെട്ടിടനിർമാണം നടത്താൻ കഴിയില്ല. സംസ്ഥാനത്തിന്‍റെ ആശങ്ക സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ 45 മീറ്റർ റോഡിനു പുറമേ ഇരുവശത്തും സർവീസ് റോഡും അതിനോട് ചേർന്ന സ്ഥലങ്ങളും ഒഴിച്ചിടണമെന്ന നിർദേശമാണ് സുപ്രീംകോടതി ഉത്തരവിൽ ഉള്ളത്.
ഉത്തരേന്ത്യയിൽ ഉണ്ടായ വാഹനാപകടത്തിൽ നിരവധി പേർ മരിച്ചസംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. എന്നാൽ കേരളത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഉത്തരേന്ത്യയിൽ സർവീസ് റോഡിൽ നിന്ന് എവിടെ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും കഴിയുന്ന രീതിയായിരുന്നു. എന്നാൽ അടച്ചുകെട്ടിയ നിർമാണരീതിയാണ് കേരളത്തിലടക്കം നടപ്പാക്കിയത്. ഇതനുസരിച്ച് നിശ്ചിത കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ പ്രവേശനം സാധ്യമാകൂ. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിൽ സംഭവിച്ചതുപോലുള്ള അപകടസാധ്യത ഇവിടെയില്ലെന്നും മന്ത്രി പറഞ്ഞു.