തിരുവനന്തപുരം: സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കിയ ഒരു പിടി വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ആദ്യ ദിനമായ വെള്ളിയാഴ്ച സഭ ചേർന്നിരുന്നെങ്കിലും ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടലിൽ ചരമോപചാരം അർപ്പിക്കുന്നതിനായി മാത്രമായി നടപടികൾ ക്രമപ്പെടുത്തിയിരുന്നു. എന്നാൽ ചോദ്യോത്തരവേള മുതലുള്ള പതിവ് നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കെ പുറത്ത് കത്തി നിൽക്കുന്ന വിവാദങ്ങൾ സഭയ്ക്കുള്ളിലേക്കും പടരും.
കാഫിർ വിവാദം, ഹേമ കമ്മിറ്റി റിപ്പോർട്ട്, തൃശൂർപൂരം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, പി.വി അൻവർ, പൂരം കലക്കല്‍, മുഖ്യമന്ത്രിയുടെ പിആർ ഏജന്‍സി വിവാദം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും രംഗത്തിറങ്ങുന്നതോടെ നിയമസഭയില്‍ തീയും പുകയും ഉയരുമെന്നുറപ്പാണ്.
ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രസഹായം വൈകുന്നതിൽ ആദ്യദിനം ഭരണ-പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടായി വിമർശിച്ചിരുന്നെങ്കിൽ വരും ദിവസങ്ങളിൽ കനത്ത ഭരണ-പ്രതിപക്ഷ പോരിനാണ് സഭ വേദിയാകുക. ആകെ ഏഴ് ദിവസമായിരിക്കും നിയമസഭ സമ്മേളിക്കുക. നിയമ നിർമാണത്തിനായി ചേരുന്ന ഈ സമ്മേളന കാലയളവില്‍ ആറു ബില്ലുകള്‍ സഭ പരിഗണിക്കും. ഇടതുപക്ഷ നിരയിൽ നിന്നും സീറ്റ് പ്രതിപക്ഷ നിരയിലേക്ക് മാറ്റിയതിൽ പി.വി അൻവർ അതൃപ്തിയറിയിച്ചിട്ടുണ്ടെന്നതിനാൽ സീറ്റിൽ മാറ്റമുണ്ടാകുമോയെന്നതടക്കം ഇന്നറിയാനാകും.
18ന് സഭ പിരിയാനായിരുന്നു നേരത്തെ നിശ്ചയിച്ചതെങ്കിലും നിയമനിർമ്മാണ നടപടികൾ നേരത്തെ പൂർത്തിയാക്കാനാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ 15ന് സഭ പിരിയാനാണ് തീരുമാനം. വിവാദങ്ങൾ സഭയിലേക്കെത്തുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്താറുള്ള പ്രതിപക്ഷ സംഘടനകളുടെ മാർച്ചുകളും വരും ദിവസങ്ങളിൽ നിയമസഭാ മന്ദിരത്തിന് മുന്നിലേക്കെത്തും.