
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റിനെതിരെ സഹകരണ രജിസ്ട്രാർ ഹൈക്കോടതിയിൽ. അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രമാക്കണമെന്നാണു സഹകരണ രജിസ്ട്രാർ ടി.വി. സുഭാഷ് ഐഎഎസ് സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.
സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കണമെന്ന ഉദ്ദേശ്യത്തോടെയാണു തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും ഇഡി വിഷയത്തിൽ നിന്നു വ്യതിചലിച്ചെന്നും ടി.വി സുഭാഷ് ഹൈക്കോടതിയെ അറിയിച്ചു. ഇന്നു ഹാജരാകാനുള്ള ഇഡി നോട്ടിസിലെ തുടർ നടപടികൾ തടഞ്ഞ ഹൈക്കോടതി കൃത്യമായ കാരണം ബോധ്യപ്പെടുത്തി പുതിയ നോട്ടിസ് നൽകാൻ നിർദേശം നൽകി. എന്തിനാണു ചോദ്യം ചെയ്യുന്നതെന്നു സമൻസിൽ പറയുന്നില്ല. മാനസികമായി പീഡിപ്പിക്കാൻ വേണ്ടിയാണു സമൻസ് നൽകിയിരിക്കുന്നത്.
സഹകരണ മേഖലയെ അപകീർത്തിപ്പെടുത്തുകയും വിശ്വാസ്യത തകർക്കുകയുമാണു ലക്ഷ്യമെന്നും ടി.വി സുഭാഷ് ഐഎഎസ് കോടതിയെ അറിയിച്ചു. കുടുംബ വിശദാംശങ്ങളൊക്കെ ഹാജരാക്കാൻ ഇഡി ആവശ്യപ്പെടുന്നു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ടി.വി സുഭാഷ് കോടതിയെ അറിയിച്ചു. സുഭാഷിന്‍റെ വാദം അംഗീകരിച്ച കോടതി സമൻസിൽ തുടർന്നടപടി പാടില്ലെന്ന് നിര്‍ദേശിച്ചു.