കൊച്ചി: കെ ഫോൺ കരാറുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പദ്ധതിയുടെ കരാറിലും ഉപകരാറിലും അഴിമതി നടത്തിയെന്നാണ് ആരോപണം.
സംസ്ഥാനത്തെ വികസനനാഴികകല്ലായി മാറേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവർക്കാണെന്നും പദ്ധതി നടത്തിപ്പിൽ വലിയ കാലതാമസമുണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതി നടത്തിപ്പിൽ വൻ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് കെഫോൺ പദ്ധതിയെന്നും പ്രതിപക്ഷ നേതാവ് ഹർജിയിൽ പറയുന്നു.