വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും സ്‌ട്രോംഗ് റൂമുകള്‍ രാവിലെ 6 ന് തുറക്കും

വോട്ടെണ്ണല്‍ ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസഷന്‍ ചൊവ്വാഴ്ച വെളുപ്പിന് അഞ്ചിനാണ് നടക്കുക
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കുസാറ്റിൽ ക്രമീകരണങ്ങൾ ജില്ലാ കളക്ടർ എൻ.എസ്കെ.ഉമേഷ് വിലയിരുത്തുന്നു
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കുസാറ്റിൽ ക്രമീകരണങ്ങൾ ജില്ലാ കളക്ടർ എൻ.എസ്കെ.ഉമേഷ് വിലയിരുത്തുന്നു

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. രാവിലെ ആറിന് സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കൗണ്ടിംഗ് ഹാളി ടേബിളുകളിലെത്തിക്കും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറക്കുക. ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുസാറ്റിലും ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണല്‍ ആലുവ യുസി കോളേജിലുമാണ് നടക്കുക. വോട്ടെണ്ണല്‍ ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസഷന്‍ ചൊവ്വാഴ്ച വെളുപ്പിന് അഞ്ചിനാണ് നടക്കുക. ഈ റാന്‍ഡമൈസേഷനു ശേഷമേ ഏത് ടേബിളിലാണ് ഡ്യൂട്ടിയെന്ന് വ്യക്തമാകൂ. ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ ജീവനക്കാര്‍ ഡ്യൂട്ടി ചെയ്യേണ്ട ലോക്‌സഭാ മണ്ഡലവും രണ്ടാം ഘട്ട റാന്‍ഡമൈസേഷനില്‍ നിയമസഭാ മണ്ഡലവും നിശ്ചയിച്ചിരുന്നു.

വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ഹാളിനു പുറത്തുള്ള റിസപ്ഷന്‍ സെന്ററില്‍ സജ്ജമാക്കിയിട്ടുള്ള ക്ലോക്ക് റൂമില്‍ ജീവനക്കാര്‍ക്ക് ഫോണുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കാം. ഇവിഎം മെഷീനുകള്‍ എണ്ണുന്ന ഓരോ മേശയിലും നാല് ഉദ്യോഗസ്ഥരുണ്ടാകും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന മേശയില്‍ അഞ്ച് ഉദ്യോഗസ്ഥരാണുണ്ടാകുക.

ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടുകളാണ് ഒരു ഹാളില്‍ എണ്ണുക. ഒരു ഹാളില്‍ 14 ടേബിളുകളുണ്ടായിരിക്കും. ഓരോ ടേബിളിലും ഒരു സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു ഗ്രൂപ്പ് ഡി ജീവനക്കാരന്‍ എന്നിവരുണ്ടാകും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സര്‍വറുടെ ചുമതല. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍.

എറണാകുളം മണ്ഡലത്തില്‍ 399 ജീവനക്കാരാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് ആകെ 177 ജീവനക്കാരാണ് ഉണ്ടാകുക. ചാലക്കുടി മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ട് എണ്ണുന്നതിനായി 399 ജീവനക്കാരും പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 147 ജീവനക്കാരും ഉള്‍പ്പടെ 546 പേരെയാണ് നിയോഗിച്ചിട്ടുള്ളത്.

പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ആകെ 28 ടേബിളുകളിലായാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക. വരണാധികാരിയുടെ നേതൃത്വത്തിലാകും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക. ഒരു ടേബിളില്‍ പരമാവധി 500 വോട്ട് ആണ് എണ്ണുക.

ഇടിപിബിഎസ് വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിന് മൂന്ന് ടേബിളുകളിലായി രണ്ട് സ്‌കാനിംഗ് സൂപ്പര്‍വൈസര്‍മാരും മൂന്ന് സ്‌കാനിംഗ് മെഷീനുകളും മൂന്ന് റിസര്‍വ് മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്. സര്‍വീസ് വോട്ടര്‍മാരുടെ ഇടിപിബിഎസ് വോട്ടുകളും റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണല്‍ ദിവസം 8 മണിവരെ ലഭിച്ച ഇടിപിബിഎസുകള്‍ വോട്ടെണ്ണലിന് പരിഗണിക്കും. ക്യു ആര്‍ കോഡ് റീഡര്‍ ഉപയോഗിച്ച് വോട്ടുകള്‍ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരുസൂപ്പര്‍വൈസറും എആര്‍ഒയും ഇതിനായുണ്ടാവും. ക്യു ആര്‍ കോഡ് റീഡിങ്ങിന് ശേഷം കവറുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് കൈമാറി എണ്ണും.

പോസ്റ്റല്‍ വോട്ടെണ്ണല്‍ വരാണാധികാരിയും തിരഞ്ഞെടുപ്പ് നിരീക്ഷനും സൂക്ഷ്മമായി നിരീക്ഷിക്കും. ലഭിച്ച തപാല്‍ വോട്ടുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സാധുവായ തപാല്‍ വോട്ടുകള്‍ തരംതിരിച്ച ശേഷം ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി ഫോം 20 ലുള്ള റിസള്‍ട്ട് ഷീറ്റില്‍ രേഖപ്പെടുത്തും. ഇതിന്റെ ഫലം പിന്നീടാണ് പ്രഖ്യാപിക്കുക.

വോട്ടെണ്ണല്‍ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്‌കരിച്ച തപാല്‍വോട്ടുകളേക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷമെങ്കില്‍ ഫലപ്രഖ്യാപനത്തിന് മുമ്പ് വരണാധികാരി അസാധുവായ മുഴുവന്‍ വോട്ടുകളും വീണ്ടും പരിശോധിക്കും. പുനപരിശോധന പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും.

8.30 നാണ് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണുക. വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍ പൊട്ടിക്കും. തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ ഏതെങ്കിലും രണ്ടു മെഷീനിലെ എണ്ണം രേഖപ്പെടുത്തിയത് ശരിയാണെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസര്‍ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശിക്കും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ. മുഴുവന്‍ റൗണ്ടുകളും പൂര്‍ത്തിയായ ശേഷമായിരിക്കും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ സ്ലിപ്പുകളാണ് എണ്ണുക. ഇതിന് ശേഷം അന്തിമവിധി പ്രഖ്യാപിക്കും.

മൂന്ന് വലയങ്ങളായാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ ക്രമീകരിച്ചിട്ടുള്ളത്. സ്ട്രോംഗ് റൂം, കൗണ്ടിന്റെ ഹാളിന്റെ മുന്‍വശം എന്നിവിടങ്ങളില്‍ കേന്ദ്ര ആംഡ് പോലീസ് സുരക്ഷയൊരുക്കും. കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പോലീസിനും രണ്ടാം ഗേറ്റ്് മുതല്‍ സംസ്ഥാന ആംഡ് പോലീസിനുമാണ് സുരക്ഷാ ചുമതല. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിപ്പിക്കൂ. വോട്ടെണ്ണലിനു ശേഷം വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും അതത് നിയമസഭാ മണ്ഡലം തിരിച്ച് സ്ട്രോംഗ് റൂമിലേക്ക് മാറ്റും.

Trending

No stories found.

Latest News

No stories found.