കോതമംഗലം: കാട്ടാന ശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തിലെ ജനങ്ങൾ. തങ്ങൾ വിയർപ്പൊഴുക്കി അധ്വാനിച്ചു നട്ടു വളർത്തിയ കാർഷിക വിളകൾ ഒരു രാത്രികൊണ്ട് ചവിട്ടി മെതിച്ചാണ് ആനകൾ കടന്നു പോകുന്നത്. വനപാലകരുടെ അടുത്തും, ജനപ്രതിനിധികളുടെ അടുത്തും പരാതി പറഞ്ഞു ജനങ്ങൾ മടുത്തു. ഇന്നലെ വ്യാഴാഴ്ച കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ ഉപ്പുകണ്ടം കുട്ടംകുളത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞിരുന്നു . സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ 15 വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പനാണ് ചെരിഞ്ഞത്.ജഡത്തിന് സമീപത്തു പന മറിച്ചിട്ടിട്ടുണ്ട്. മറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി ജഡം മലയാറ്റൂർ ഡിവിഷൻ ഭാഗത്ത് കൊണ്ട് പോയി. പോസ്റ്റ്മോർട്ടം അവിടെ നടത്തി അവിടെ തന്നെ മറവ് ചെയ്യുവാൻ ആണ് തീരുമാനം. ആന ചെരിഞ്ഞത് അറിഞ്ഞു സ്ഥലത്ത് വൻ ജനാവലി ആണ് തടിച്ചു കൂടിയത്.ആനയുടെ ജഡം ക്രെയിൻ ഉപയോഗിച്ച് വടം കെട്ടി പൊക്കി ടിപ്പറിലേക്ക് മാറ്റുകയിയിരുന്നു.കുറച്ചുനാളുകളായി കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകളെത്തുന്നത് പതിവുകാഴ്ചയാണ്. ആനയെ വാഹനത്തിൽ കൊണ്ട് പോകുന്നത് കാണുവാനായി റോഡിനു ഇരു വശങ്ങളിലും ജനങ്ങൾ തടിച്ചു കൂടിയിരുന്നു.
ഫെൻസിങ് കൊണ്ട് മാത്രം ആനയുടെ ശല്യം തീരില്ല എന്നും ട്രഞ്ചു അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.കോടനാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ആദർശ്,സന്തോഷ് കുമാർ ,അസിസ്റ്റൻ്റ് ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ബിനോയ് സി ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്.