

ജയേഷ് ഭാര്യ രശ്മി
പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച കേസിൽ യുവദമ്പതികൾ അറസ്റ്റിൽ. സംഭവത്തിൽ ചരൽകുന്ന് സ്വദേശികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ദേഹമാസകലം 63 സ്റ്റേപ്ലർ പിന്നുകളാണ് അടിച്ചു കയറ്റിയത്. നഖങ്ങളിൽ മൊട്ടുസൂചി തറച്ചുകയറ്റുകയും കമ്പി കൊണ്ട് യുവാക്കളെ തുടരെ അടിക്കുകയും, നഖങ്ങൾ പ്ലെയർ ഉപയോഗിച്ച് പിഴുതെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മൊഴി.
ആലപ്പുഴ റാന്നി സ്വദേശികളായ യുവാക്കൾക്കാണ് മർദനമേറ്റത്. റാന്നി സ്വദേശിയെ ഹണി ട്രാപ്പിൽപ്പെടുത്തി രശ്മി വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് യുവാക്കളെ വിവസ്ത്രരാക്കി രശ്മിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന തരത്തിൽ അഭിനയിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ജയേഷും രശ്മിയും ചേർന്ന് കൈകൾ കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിച്ചത് രശ്മിയാണെന്നാണ് മൊഴി. സെപ്റ്റംബർ ഒന്നിനാണ് ആലപ്പുഴ സ്വദേശിയായ യുവാവിന് മർദനം ഏൽക്കുന്നത്. സെപ്റ്റംബർ അഞ്ചിന് റാന്നി സ്വദേശിയായ യുവാവിനും മർദനമേറ്റു. മർദനത്തിന് മുൻപ് ആഭിചാരക്രിയകൾ നടത്തിയിരുന്നു എന്നാണ് യുവാവ് നൽകിയ മൊഴി.
റാന്നി സ്വദേശിയെ ക്രൂര മർദനത്തിനു ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. അവശനിലയിൽ റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് യുവാവിന്‍റെ മൊഴിയെടുത്തെങ്കിലും ആദ്യം സത്യം പറയാൻ യുവാവ് തയാറായിരുന്നില്ല.
ഹണി ട്രാപ്പിൽപ്പെടുത്തിയതാണെന്ന് പൊലീസിന് വ്യക്തമായതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിക്ക് നേരെയും ഈ ക്രൂര മർദനം നടന്നതായി കണ്ടെത്തിയത്. പ്രതി ജയേഷിനൊപ്പം ജോലി ചെയ്തയാളാണ് ആലപ്പുഴ സ്വദേശിയായ യുവാവ് എന്നാണ് റിപ്പോർട്ട്.