
കൊച്ചി: ദത്തെടുത്ത കുട്ടിയെ തിരികെ നൽകാൻ അനുമതി തേടി തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു. കുട്ടി അടുപ്പം കാണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
2017ലുണ്ടായ വാഹനാപകടത്തിൽ മകൻ മരണപ്പെട്ട ദമ്പതികളാണ് കുട്ടിയെ ദത്തെടുത്തത്. പഞ്ചാബ് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള നിഷ്കം സേവ ആശ്രമത്തിൽ നിന്നാണു 12 വയസുകാരി പെണ്‍കുട്ടിയെ നിയമപ്രകാരം ദത്തെടുത്തത്. എന്നാൽ കുട്ടി തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കുന്നില്ലെന്നും തിരികെ പോകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്നും കാണിച്ച് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. വേണ്ടതെല്ലാം നൽകിയിട്ടും കുട്ടി അകാരണമായി ദേഷ്യപ്പെടുന്നുവെന്നും അടുപ്പം കാണിക്കുന്നില്ലെന്നുമാണ് പരാതി.
പരാതി പരിഗണിച്ച കോടതി കുട്ടിയെ കണ്ട് റിപ്പോർട്ട് സമർപ്പിക്കാനാണു തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നത്. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കും. നിലവിൽ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാണു പെണ്‍കുട്ടി.