
കോഴിക്കോട്: മനുഷ്യവകാശ പ്രവർത്തകന്‍ ഗ്രോ വാസുവിനെതിരായ കേസിൽ പൊലീസിന് താക്കീതുമായി കോടതി. കോടതി നിർദേശം ലംഘിച്ച് കോടതി വരാന്തയിൽ ഗ്രോ വാസു മുദ്രാവാക്യം വിളിച്ചതിനാണ് പൊലീസിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചത്.
കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടക്കികൊണ്ടു പോകുന്നതിനിടെയായിരുന്നു മുദ്രാവാക്യം വിളി. കോടതി വരാന്തയിൽ മുദ്രാവാക്യം വിളിക്കാന്‍ അനുവദിക്കരുതെന്ന് കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു.
കഴിഞ്ഞ രണ്ടുതവണയും കോടതിയില്‍ ഹാജരാക്കി മടക്കിക്കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മുദ്രാവാക്യം വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയൊരു വീഴ്ചയുണ്ടായാല്‍ പൊലീസിനെതിരെ നടപടിയുണ്ടാകുമെന്ന് കോടതി താക്കീത് നല്‍കി. ആദ്യതവണ ഗ്രോവാസുവിന്‍റെ വായ മറച്ചുപിടിച്ച പൊലീസിന്‍റെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ നടപടികള്‍ക്കായി കേസ് പതിനൊന്നാം തീയതിയിലേക്ക് മാറ്റി.