കണ്ണൂർ: പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാജിത്ത് കുറ്റക്കാരനാമെന്ന് കോടതി. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കോടതിയിൽ തനിക്കൊന്നും പറയാനില്ലെന്ന് പ്രതി പറഞ്ഞു. ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.
2022 ഒക്ടോബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം. വിഷ്ണുപ്രിയ സൗഹൃദം അവസാനിപ്പിച്ചതിന്‍റെ പകയിലായിരുന്നു ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പ്രതി കൊലപാതകം നടത്തിയത്. വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ഈ 13 സെക്കന്‍റ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും കഴുത്തറുക്കുകയും മരിച്ച ശേഷവും ശരീരത്തിൽ കുത്തിപരുക്കേൽപ്പിക്കുകയുമായിരുന്നു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്‍റെ പകയിലായിരുന്നു കൊലപാതകം. പെൺകുട്ടി വിവിൻ രാജുമായി അടുത്തതും പ്രകോപനമായി. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം.