സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതു മുന്നണിക്ക് 12 സീറ്റിൽ വിജയ സാധ്യതയുണ്ടെന്നും രണ്ടു സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾ വിജയിക്കുമെന്നും സിപിഐ വിലയിരുത്തൽ. തൃശൂരും മാവേലിക്കരയുമാണ് ജയം ഉറപ്പിക്കാവുന്ന സീറ്റുകളെന്നും തിരുവനന്തപുരത്തും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയ സാധ്യതയുണ്ടെന്നും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. ആറ്റിങ്ങൽ, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര, കാസർഗോഡ്, കോഴിക്കോട് സീറ്റുകളിലും ഇടതു മുന്നണിക്ക് വിജയിക്കാനാകുമെന്നാണ് സിപിഐ വിലയിരുത്തൽ.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ കോൺഗ്രസ് അനുകൂല തംരംഗം ഉണ്ടാകില്ലെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്ന ചിന്ത ജനങ്ങളിലുണ്ടായിരുന്നതും രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതും കഴിഞ്ഞ തവണ അവർക്ക് അനുകൂല ഘടമായി. ഇത്തവണ രാഹുൽ അനുകൂല തരംഗം ഇല്ല. ബിജെപിയെ എതിർക്കാൻ എൽഡിഎഫിനെ കഴിയൂ എന്ന ചിന്ത ജനങ്ങളിലുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു.
നാല് ലോക്‌സഭാ മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. തൃശൂരിൽ വി.എസ്. സുനിൽ കുമാർ, മാവേലിക്കരയിൽ സി.എ. അരുൺകുമാർ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ വയനാട് ആനി രാജ എന്നിവരാണ് സിപിഐ സ്ഥാനാര്‍ഥികള്‍. ഇതിൽ വി.എസ്. സുനിൽ കുമാറും സി.എ. അരുൺകുമാറും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. വയനാട് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ ആനി രാജയ്ക്കും കഴിയും. തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിൽ പന്ന്യൻവിജയിക്കുമെന്നും സിപിഐ കണക്കുകൂട്ടുന്നു.