

ആലപ്പുഴ: ആലപ്പുഴയിൽ വിഭാഗീയതയ്‌ക്കെതിരേ കടുത്ത നടപടികളുമായി സിപിഎം. പി.പി. ചിത്തരഞ്ജൻ എംഎൽഎ, കേരള ബാങ്ക് ഡയറക്റ്റർ എം. സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.
ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയാ കമ്മിറ്റികൾ പിരിച്ചു വിട്ടു. ലഹരിക്കടത്തു കേസിൽ പ്രതിയായ എ. ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ ചൊവ്വാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്ത് അന്തിമമാക്കും.
ആലപ്പുഴയിലെ വിഭാഗീയ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷനെ പാർട്ടി നിയോഗിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ അടക്കം 40 പേർ വിഭാഗീയ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് കമ്മിഷൻ കണ്ടെത്തിയതിനു പിന്നാലെയാണ് കർശന നടപടി സ്വീകരിച്ചത്. വിശദീകരണ നോട്ടീസ് നൽകിയ 25 നേതാക്കളെയാണ് കീഴ്ഘടകങ്ങളിലേക്ക് തരംതാഴ്ത്തിയത്.
നോർത്ത് സൗത്ത് ഏരിയാ കമ്മിറ്റികൾ ഒന്നാക്കി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി. ചന്ദ്രബാബുവാണ് കമ്മിറ്റിയുടെ സെക്രട്ടറി. ജില്ലാ സെക്രട്ടേറിയറ്റിലെ രണ്ട് ഒഴിവുകൾ നികത്തേണ്ടതില്ലെന്നും തീരുമാനമായി.