
രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ആർഎസ്‌എസും ഇസ്രയേലിലെ സയണിസ്റ്റുകളും പല കാര്യങ്ങളിലും യോജിക്കുന്ന ഇരട്ട സഹോദരന്മാരെപ്പോലെയാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
പിണറായി വിജയൻ, രാഹുൽ ഗാന്ധി തുടങ്ങിയ രാഷ്‌ട്രീയക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനാജനകവും ലജ്ജാകരവുമായ കാര്യം മുസ്‌ലിം വോട്ടർമാരെ ആകർഷിക്കാനുള്ള അവരുടെ തീവ്രമായ അസംബന്ധ നുണകളും വാചാടോപങ്ങളുമാണ്.
സ്റ്റാലിനും മാവോ സെതൂങും പോലുള്ള സ്വേച്ഛാധിപതികൾ ദശലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ വിദേശ പ്രത്യയശാസ്ത്രമായ മാർക്സിസത്തിൽ വിശ്വസിക്കുന്നവരാണ് പിണറായി വിജയനും സിപിഎമ്മും എന്ന സത്യം തിരിച്ചറിയണം.
പിണറായിയും സിപിഎമ്മും തങ്ങളെ സേവിക്കാൻ ജനങ്ങൾ 10 വർഷങ്ങളാണ് അനുവദിച്ചത്. എന്നാലവർ ആ കാലയളവിൽ കേരളത്തിന്‍റെ സമ്പദ് വ്യവസ്‌ഥയെത്തന്നെ നശിപ്പിച്ചു, ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും സൃഷ്ടിച്ചു, ആരോഗ്യ- വിദ്യാഭ്യാസ - സഹകരണ മേഖലകളെല്ലാം തരിപ്പണമാക്കി. തങ്ങളുടെ അഴിമതിയും ദുർഭരണവും ഒഴികെ മറ്റേതെങ്കിലും വിഷയത്തിലേക്ക് ചർച്ച വഴി തിരിച്ചുവിടുകയാണ് അവരുടെ ആഗ്രഹം.
അഴിമതി, കുടുംബ വാഴ്ച, നുണകളുടെയും ചൂഷണത്തിന്‍റെയും രാഷ്‌ട്രീയം എന്നിങ്ങനെ സിപിഎമ്മും കോൺഗ്രസും എല്ലാ കാര്യങ്ങളിലും ഇരട്ടകളെപ്പോലെയാണ് പെരുമാറുന്നത് - രാജീവ് ചൂണ്ടിക്കാട്ടി.