തിരുവനന്തപുരം: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ ലിസ്റ്റിൽ എസ്എഫ്ഐ തിരിമറി നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ച് സിപിഎം.
രണ്ടംഗ അന്വേഷണ കമ്മിഷനെയാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിച്ചിരിക്കുന്നത്. ഡി.കെ. മുരളി, പുഷ്പലത എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. കോളെജ് ഭാരവാഹികളുടെ ലിസ്റ്റിൽ മാറ്റം വരുത്തിയതിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടോ എന്നതടക്കമുള്ള വിഷയങ്ങൾ കമ്മിഷൻ അന്വേഷിക്കും.
കോളെജിൽ നിന്ന് മത്സരിച്ച് വിജയിച്ച പെൺകുട്ടിയുടെ പേരിനു പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാവ് എ. വിശാഖിന്‍റെ പേര് നൽകിയതാണ് വിവാദമായത്. കേരള സർവകലാശാലയുടെ പരാതിയിൽ കോളെജ് പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവ് എ വിശാഖിനുമെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതേത്തുടർന്ന് പാർട്ടിക്കകത്തും പുറത്തും വിമർശനം ശക്തമായതിനെത്തുടർന്നാണ് നടപടി. ആൾ മാറാട്ടത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കാട്ടാക്കട എംഎൽഎ ഐബി സതീഷും അരുവിക്കര എംഎൽഎ ജി. സ്റ്റീഫനും പാർട്ടിക്ക് പരാതി നൽകിയിരുന്നു.