സുരേഷ് ഗോപിക്കെതിരായ കേസ്: സിപിഎമ്മിൽ ആശങ്ക

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നടന് വീരപരിവേഷം നൽകാനേ നടപടി ഉപകരിക്കൂ എന്ന് ഒരു വിഭാഗം പ്രവർത്തകരും പാർട്ടി അനുഭാവികളും കരുതുന്നു
Suresh Gopi
Suresh Gopi
Updated on

തൃശൂര്‍: സഹകരണ ബാങ്കുകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പദയാത്രയുടെ പേരിൽ സുരേഷ് ഗോപി അടക്കമുള്ളവർക്കെതിരേ കേസെടുത്തതിനെച്ചൊല്ലി സിപിഎമ്മിൽ ആശങ്ക.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി തന്നെയാകും തൃശൂരിൽനിന്നുള്ള ബിജെപി സ്ഥാനാർഥി എന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിനു വീര പരിവേഷം നൽകാൻ മാത്രമേ പൊലീസ് നടപടി ഉപകരിക്കൂ എന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പ്രവർത്തകരും ചില ഇടതുപക്ഷ അനുഭാവികളും കരുതുന്നത്.

കേസെടുത്തതിനെതിരേ നവമാധ്യമങ്ങളിലടക്കം കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. കോണ്‍ഗ്രസിലെയും ബിജെപിയിലെയും അഞ്ഞൂറോളം പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പദയാത്ര നടത്തി ഗതാഗതതടസം സൃഷ്ടിച്ചെന്നാണ് കേസ്. സെപ്റ്റംബർ 29ന് ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍, ടി.എന്‍. പ്രതാപന്‍ എംപി എന്നിവരുടെ നേതൃത്വത്തിലും, ഒക്ടോബര്‍ രണ്ടിന് സുരേഷ് ഗോപിയുടെ നേതൃത്വത്തിലുമാണ് കരുവന്നൂരിൽനിന്ന് പദയാത്രകൾ സംഘടിപ്പിച്ചത്.

18 കിലോമീറ്ററായിരുന്ന പദയാത്ര. ഇരിങ്ങാലക്കുട പൊലീസാണ് ഇതെത്തുടർന്ന് കോൺഗ്രസ‌് പ്രവർത്തകർക്കെതിരേ കേസെടുത്തിരിക്കുന്നത്. കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നില്‍ ഗതാഗതതടസമെുണ്ടാക്കിയതിനാണ് ബിജെപി പ്രവർത്തകർക്കെതിരേ ഈസ്റ്റ് പൊലീസ് കേസെടുത്തത്.

സര്‍ക്കാര്‍ അറിയാതെ ഇത്തരമൊരു പൊലീസ് നടപടിയുണ്ടാവില്ലെന്നാണ് ഇടതുപക്ഷത്തുള്ളവരടക്കം പറയുന്നത്. സുരേഷ് ഗോപിക്ക് ജനസമ്മതിയുണ്ടാക്കുന്നതിനാണ് നടപടി വഴിവയ്ക്കുകയെന്നും അവര്‍ കരുതുന്നു. ഇത് ബോധപൂര്‍വമാണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാകേണ്ടതുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.

സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ ഇഡിയുടെ നടപടി വഴിയൊരുക്കുന്നുവെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനകളും ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com