തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നടക്കം ചർച്ചകൾക്കായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും. ഇന്ത്യ മുന്നണിയിൽ നിർണായക നീക്കങ്ങൾ നടക്കുന്നതിനിടെയാണ് കേന്ദ്ര കമ്മിറ്റി യോഗം തലസ്ഥാനത്ത് ചേരുന്നത്.
തിരുവനന്തപുരം വിളപ്പിൽ ശാലയിലെ ഇഎംഎസ് അക്കാഡമിയിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കാൻ നേതാക്കൾ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു രാഷ്ട്രീയ സാഹചര്യവും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും യോഗത്തില്‍ ഉണ്ടായേക്കും. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സിപിഎമ്മിനൊപ്പം പങ്കെടുക്കില്ലെന്ന് ബംഗാളിൽ മമത വ്യക്തമാക്കിയിരുന്നു. മുന്നണി നീക്കങ്ങളെ ബാധിക്കുന്ന ഈ ആശയ കുഴപ്പവും യോഗം വിലയിരുത്തും. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കങ്ങളും പാർട്ടി വിലയിരുത്തി വരികയാണ്. ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരേ ഡൽഹിയില്‍ സമരം നടക്കാനിരിക്കെ കേന്ദ്ര അവഗണന സംസ്ഥാനങ്ങളിൽ പ്രധാന പ്രചാരണ തന്ത്രമാക്കാനും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരുന്നത്.