

10 വർഷത്തിന് ശേഷം പെൻഷൻ ലഭിക്കാത്ത പെരുന്നാൾ, ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്തേക്കുള്ള തിരിച്ചുപോക്കിന്‍റെ തുടക്കമെന്ന് സിപിഎം
file image
തിരുവനന്തപുരം: പത്തു വർഷത്തിനു ശേഷം പെൻഷൻ ലഭിക്കാത്ത ആദ്യ പെരുന്നാളാണിതെന്ന് സിപിഎം. മേയ് 25 മതൽ പെൻഷൻ ലഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അക്കൗണ്ടിൽ എത്തിയില്ല. 18 മാസം പെൻഷൻ മുടങ്ങിയ കോൺഗ്രസ് കാലത്തേക്കുള്ള തിരിച്ചു പോക്കാണിതെന്നാണ് സിപിഎം വിമർശനം. എൽഡിഎഫ് കാലത്ത് വിശേഷ ദിവസങ്ങളിൽ മുൻകൂട്ടി പെൻഷൻ വിതരണം ചെയ്തിരുന്നു. ഏപ്രിൽ മാസം വരെയുള്ള പെൻഷൻ സിപിഎം നൽകിയിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...
പത്തു വർഷത്തിന് ശേഷം പെൻഷൻ ലഭിക്കാത്ത പെരുന്നാൾ ദിനം. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ വിശേഷ അവസരമായ ബക്രീദിന് പോലും പെൻഷൻ ഉറപ്പാക്കാൻ കഴിഞ്ഞില്ല. 25 മുതൽ പെൻഷൻ നൽകുമെന്ന് വി ഡി സതീശൻ പ്രഖ്യാപിച്ചെങ്കിലും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ അക്കൗണ്ടിൽ പണം എത്തിയില്ല.
എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഓണം, ക്രിസ്‌മസ്, ചെറിയപെരുന്നാൾ തുടങ്ങി മലയാളികളുടെ എല്ലാ വിശേഷ അവസരങ്ങളിലും മുൻകൂറായി ക്ഷേമപെൻഷൻ ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ വിഷുവിനടക്കം രണ്ടു മാസത്തെ പെൻഷൻ ആളുകളിലെത്തി.
18 മാസം ക്ഷേമപെൻഷൻ മുടക്കിയ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്തേക്കുള്ള തിരിച്ചു പോക്കിന്‍റെ തുടക്കമാണ് ഇതെന്നാണ് ആളുകൾ പറയുന്നത്. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ എത്തിയവരാണ് നിലവിലുള്ള പെൻഷൻ പോലും കൃത്യമായി ആളുകളിൽ എത്തിക്കാത്തത്.