

കൊച്ചി: കശ്‍മീരിലെ പഹൽഗാമിൽ ഭീരാക്രമണം നടന്നതിന്‍റെ പശ്ചാത്തലത്തിൽ സിപിഎം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്അതിലാണ്തി തീരുമാനം. അർത്തിയിലെ സാഹചര്യം സംഘർഷാത്മകമായി തുടരുന്ന സാഹചര്യത്തിലാണ് 12ന് പ്രതിനിധിസംഘത്തെ കശ്‌മീരിലേക്ക് അയക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വർഗീയ ഭീകരതയെ രാജ്യം ഒറ്റക്കെട്ടായി എതിർക്കേണ്ട സന്ദർഭമാണിത്. കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി എംഎൽഎ, ജനറൽ സെക്രട്ടറി എം.എ. ബേബി, പൊളിറ്റ് ബ്യൂറോ അംഗം അമ്രാറാം എംപി, കെ. രാധാകൃഷ്‌ണൻ എംപി, സു. വെങ്കിടേശ്വൻ എംപി, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് 12, 13 തീയതികളിൽ കശ്‍മീർ സന്ദർശിക്കുന്നത്.
പഹൽഗാം ഭീകരാക്രമണം നടന്ന സാഹചര്യത്തിൽ കുറ്റങ്ങൾ കണ്ടുപിടിക്കാനോ കുറ്റങ്ങൾ ആരോപിക്കാനോ ഉള്ള ഒരു സമയമല്ല ഇത്. രഹസ്യാന്വേഷണ വിഭാഗത്തിനു വീഴ്‌ച പറ്റിയിട്ടുണ്ടോ എന്ന് മാധ്യമങ്ങൾ ചോദിക്കുന്നു. പ്രസക്തമായ ചോദ്യങ്ങൾ വേറെയും ഉയരുന്നുണ്ട്. സർവകക്ഷിയോഗത്തിൽ ഇതുസംബന്ധിച്ച് ചർച്ചയും നടന്നിരുന്നു. അത് വിശദീകരിക്കേണ്ട സമയമല്ല ഇതെന്നും എം.എ. ബേബി പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്‍റെ വസതിയിൽ എത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻമാർ പങ്കെടുക്കുന്നു എന്ന് ചില വാർത്തകൾ കണ്ടു. രാജ്യത്ത് പിന്തുടർന്നുകൊണ്ടിരിക്കുന്ന ചില ഉയർന്ന ജനാധിപത്യ മൂല്യങ്ങൾ ഉണ്ട്. പ്രധാനമന്ത്രി, മുഖ്യമന്ത്രി ഇങ്ങനെയുള്ള ചുമതലയിലുള്ളവർ അവരുടെ ഉത്തരവാദിത്തം രാഷ്‌ട്രീയാതീതമായാണ് നിർവഹിക്കേണ്ടത്.
പ്രധാനമന്ത്രി തന്‍റെ ഉത്തരവാദിത്വം ഗൗരത്തോടെ കാണണം. എന്നും അദ്ദേഹം പ്രതികരിച്ചു. വിഴിഞ്ഞം ഉദ്‌ഘാടന സമയം സിപിഎം സംസ്ഥാന സെക്രട്ടറി സദസ്സിലാണ് ഇരുന്നത്. പദ്ധതിക്കായി ഏറ്റവും കൂടുതൽ പണം മുടക്കിയത് സംസ്ഥാന സർക്കാരാണ് എന്നും അദ്ദേഹം പ്രതികരിച്ചു.