cpm leader Lawrence body will be released for medical study
ലോറന്‍സിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും

ലോറന്‍സിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും; മകളുടെ ആവശ്യം തള്ളി

പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്ന് സമിതി
Published on

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്‍റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകളുടെ ആവശ്യം തള്ളി. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകുമെന്ന് കേരള അനാട്ടമി ആക്ട് പ്രകാരം കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി അറിയിച്ചു.

വൈദ്യപഠനത്തിനായി മൃതദേഹം നല്‍കണമെന്ന് എംഎം ലോറന്‍സ് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് സമിതി വിലയിരുത്തി. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്നും കളമശേരി മെഡിക്കല്‍ കോളെജ് ഉപദേശക സമിതി കൂട്ടിച്ചേര്‍ത്തു.

ഇതിന് സാക്ഷികളായ രണ്ടുമക്കള്‍ ബുധനാഴ്ച കമ്മിറ്റിക്കു മുന്‍പാകെ ഹാജരായിരുന്നു. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്‍റെ ആഗ്രഹമെന്ന് മകൻ സജീവൻ ആവർത്തിച്ചു. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകരുതെന്ന് മകള്‍ ആശയും എതിർപ്പ് ആവർത്തിച്ചു.

ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനായി കളമശേരി മെഡിക്കല്‍ കോളജ് പ്രത്യേക സമിതിയെ തന്നെ നിയോഗിച്ചിരുന്നു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫൊറന്‍സിക്, അനാട്ടമി വിഭാഗങ്ങളുടെ മേധാവികള്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സമിതി. ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്‍റെ അന്ത്യം.

logo
Metro Vaartha
www.metrovaartha.com