
കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം. സ്വരാജ്
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഉപന്യാസത്തിനുള്ള പുരസ്കാരം നിരസിക്കുന്നതായി അറിയിച്ച് എം. സ്വരാജ്. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും ഈ പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
സ്വരാജിന്‍റെ 'പൂക്കളുടെ പുസ്തകം' എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍ എന്‍ഡോവ്‌മെന്‍റ്. പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
എം. സ്വരാജിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു.
ഇന്ന് മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്.
ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുന്‍പുതന്നെയുള്ള നിലപാടാണ്.
മുന്‍പ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു.
അതിനാല്‍ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല.
ഇപ്പോള്‍ അവാര്‍ഡ് വിവരം വാര്‍ത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടിവന്നത്.
പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവര്‍ത്തിക്കുന്നു.
അക്കാദമിയോട് ബഹുമാനം മാത്രം. - എം സ്വരാജ്