
ചെന്നൈ: സിപിഎം മുതിർന്ന നേതാക്കളിലൊരാളായ എൻ. ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. പനിയും ശ്വസ തടസവും കാരണം ചെന്നൈ അപ്പോളോ ആശുപത്രി ചികിത്സയിലായിരുന്നു അദ്ദേഹം.
ഏഴു പതിറ്റാണ്ടോളം സജീവ രാഷ്‌ട്രീയ രംഗത്തുണ്ടായിരുന്നു. 1921 ജൂലൈ 15ന് തമിഴ്‌നാട്ടിലെ കോവില്‍പട്ടിയിലാണു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മധുരയിലെ അമെരിക്കന്‍ കോളെജില്‍ പഠനം തുടര്‍ന്നു. മദ്രാസ് സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍റെ സ്ഥാപകരിലൊരാളായ ശങ്കരയ്യ മധുരൈ സ്റ്റുഡന്‍റ്സ് യൂണിയന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബ്രിട്ടിഷുകാർക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന്
1941ലാണ് അദ്ദേഹം ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. മധുരയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചതിന് 1946ല്‍ വീണ്ടും ജയിലിലായി. 1947ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന്‍റെ തലേദിവസമാണ് ജയില്‍ മോചിതനായത്.
1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് വിഎസ്. അച്യുതാനന്ദനുൾപ്പെടെ ഇറങ്ങിപ്പോയ മുപ്പത്തിരണ്ടു പേരിലൊരാളാണ് ശങ്കരയ്യ. തുടര്‍ന്നു സിപിഎമ്മിനു രൂപം നല്‍കി. സിപിഎം കേന്ദ്രകമ്മിറ്റി അംഗം, സിപിഎം ജനറല്‍ സെക്രട്ടറി, സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1967, 1977, 1980 വർഷങ്ങളിൽ തമിഴ്‌നാട് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. സംസ്‌കാരം ഇന്ന് നടക്കും. പരേതയായ നവമണി അമ്മാളാണ് ഭാര്യ. മൂന്നു മക്കളുണ്ട്.