
തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പരാതിക്കാരനായ മുഹമ്മദ് ഷർഷാദിനെതിരേ മുൻ ധനമന്ത്രി തോമസ് ഐസക്ക് വക്കീൽ നോട്ടീസയച്ചു. പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്‍റെ ആരോപണങ്ങളും വിവാദവും മുങ്ങിപോയത് സ്വാഭാവികമാണ്. എന്നാൽ അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. തന്നെക്കുറിച്ച് പറഞ്ഞ ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണം. അല്ലാത്ത പക്ഷം സിവിലയും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച വിവരം തോമസ് ഐസക്ക് വ്യക്തമാക്കിയത്. ബാങ്കിന്‍റെ ലോൺ ഒഴിവാക്കാൻ തോമസ് ഐസക്ക് അനധികൃതമായി ഇടപെട്ടു എന്നായിരുന്നു ഷർഷാദിന്‍റെ കത്തിൽ പറഞ്ഞിരുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്‍റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.
എന്നെക്കുറിച്ച് പറഞ്ഞ ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുന്നതിന് ഹൈക്കോടതി വക്കീലായ രഘുരാജ് അസോസിയേറ്റ്സിനെ ചുമതലപ്പെടുത്തി. അവർ ഇന്നലെ നോട്ടീസും കൊടുത്തു. ഏഴ് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കേസ് ഫയൽ ചെയ്യും. പിന്നെ നമുക്ക് കോടതിയിൽ കാര്യങ്ങൾ തീർപ്പാക്കാം.