

വയനാട്: മുട്ടിൽ മരംമുറിക്കേസിൽ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കും പിഴയടക്കാൻ നോട്ടീസ് നൽകിയ റവന്യൂ വകുപ്പിനെതിരെ സമരത്തിനൊരുങ്ങി സിപിഎം.
മുഖ്യ പ്രതികളായ റോജി അഗസ്റ്റിനുൾപ്പെടെയുള്ള അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിക്കാൻ റവന്യൂ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതായി ജില്ലാ സെക്രട്ടറി പി ഗഗാറിൻ ആരോപിച്ചു. കർഷകർക്ക് നൽകിയ പിഴ നോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിക്കും.
അതേസമയം, കർഷകർക്ക് നോട്ടീസ് അയച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് റവന്യൂ വകുപ്പിന്‍റെ വിശദീകരണം. കെഎൽസി നയപ്രകാരം കർഷകരും മരം വാങ്ങിയവരും ഒരുപോലെ കുറ്റക്കാരാണ്. അതിനാൽ നടപടിക്രമങ്ങൾ പാലിക്കാതിരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കേസിൽ മുഖ്യാസൂത്രകനായ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർക്കാണ് പിഴയടയ്ക്കാൻ റവന്യൂവകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. 35 കേസുകളിലായി എട്ടുകോടി രൂപയാണ് പിഴയായി ഈടാക്കുക.മുറിച്ചുകടത്തിയ മരത്തിന്‍റെ മൂന്നിരട്ടിവരെയാണ് പിഴ അടയ്ക്കേണ്ടിവരിക. ഒരുമാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു.