
ന‍്യൂനപക്ഷ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം; കന‍്യാസ്ത്രികളുടെ അറസ്റ്റിൽ സിപിഎം
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന‍്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് സിപിഎം. മതം പ്രചരിപ്പിക്കാനും അനുഷ്ഠിക്കാനുമുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും ന‍്യൂനപക്ഷാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവനയിൽ പറയുന്നു.
ക്രിസ്ത‍്യൻ പ്രശ്നം എന്ന നിലയ്ക്കല്ല വിഷയത്തെ കാണേണ്ടതെന്നും കേന്ദ്രവും ഛത്തീസ്ഗഢ് സർക്കാരും പിന്തുടരുന്ന ന‍്യൂനപക്ഷ വിരുദ്ധ സമീപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിഷയം ഗൗരവതരമാകുന്നതെന്നും പ്രസ്താവനയിൽ സിപിഎം ചൂണ്ടികാണിക്കുന്നു.
ജൂലൈ 25ന് ആയിരുന്നു കണ്ണൂർ ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരെ മനുഷ‍്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത്.
സിസ്റ്റർ പ്രീതി മേരിയെ ഒന്നാം പ്രതിയാക്കിയും വന്ദന ഫ്രാൻസിസിനെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കന‍്യാസ്ത്രികളുടെ മോചനം ആവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കും ജോൺ ബ്രിട്ടാസ് എംപി ഛത്തീസ്ഗഢ് മുഖ‍്യമന്ത്രിക്കും കത്തയച്ചിരുന്നു.