തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവം പരിപാടിയെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സിപിഎം. 23 ന് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ നടത്തുന്ന റാലികളിൽ അഞ്ചു ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. മാത്രമല്ല വന്ദേഭാരതിന്‍റെ വരവ് കെ റെയിലിന് അനുകൂലമായ ചർച്ചകളിലേക്ക് വഴിമാറിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്.
നരേന്ദ്ര മോദിയെ മുൻനിർത്തി യുവാക്കളെ ആകർഷിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ചെറുക്കാനാണ് സിപിഎമിന്‍റെ തീരുമാനം. അതിനാൽ തന്നെ യുവം പരിപാടിയാണ് മുഖ്യമെന്ന് സിപിഎം കരുതുന്നു. അതിനേക്കാൾ കുറഞ്ഞ പ്രധാന്യമേ വന്ദേഭാരതിന് നൽകുന്നുള്ളൂ. യുവാക്കൾ പിന്തുണയ്ക്കുന്ന നേതാവ് മോദിയാണെന്ന ബിജെപിയുടെ വാദത്തെ എതിർക്കാനാണ് അദ്ദേഹത്തോടുള്ള നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ കളത്തിലിറങ്ങിയത്.