ഇടുക്കി: മൂന്നാറിൽ അമ്യൂസ്മെന്‍റ് പാർക്ക് നിർമാണം തുടങ്ങി. റവന്യൂ വകുപ്പിന്‍റെ മെമ്മോ അവഗണിച്ച് സിപിഎമാണ് പാർക്കിന്‍റെ നിർമാണം തുടങ്ങിയത്. സ്റ്റോപ് മെമ്മോയ്ക്കെതിരെ ജനകീയപ്രതിക്ഷേത സമിതി ചേർന്ന ശേഷമാണ് പ്രവർത്തങ്ങൾക്ക് തുടക്കംകുറിച്ചത്. സൂര്യന് കീഴിലുള്ള ഏത് ശക്തികൾ വന്നാലും അമ്യൂസ്മെന്‍റ് പാർക്കിന്‍റെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് എംഎം മണി എംഎൽഎ വെല്ലുവിളിച്ചു.
മുതിരപ്പുഴ തീരത്ത് മുന്നാർ സർവ്വീസ് സഹകരണ ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പാർക്ക് പണിയുന്നത്. റവന്യു തർക്കമുള്ള ഭൂമിയായയതിനാൽ നിർമാണപ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോയുടെ അനുമതിവേണം. എന്നാൽ അനുമതി നൽകാൻ കഴിയില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയുരുന്നു. ഇതിനെ എല്ലാം വെല്ലുവിളിച്ചാണ് നിർമാണം തുടങ്ങിയിരിക്കുന്നത്.
അതേസമയം ഉത്തരവ് ലംഘിച്ചത് ഗൗരവത്തോടെയാണ് റവന്യുവകുപ്പ് കാണുന്നത്. റവന്യുസംഘം സ്ഥലം പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകും. കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കിൽ നിലവിലെ സ്ഥിതിഗതികൾ കോടതിയെ അറിയിക്കാനാണ് തീരുമാനം.