
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളെജ് അപകടവുമായി ബന്ധപ്പെട്ട് ആരോഗ‍്യമന്ത്രി വീണാ ജോർജിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിറ്റ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ നടപടിക്കൊരുങ്ങി സിപിഎം.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. 3 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഘടകങ്ങൾ നടപടിയെടുത്ത് റിപ്പോർട്ട് ചെയ്യാൻ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു.
ഇരവിപുരം ഏരിയാ കമ്മിറ്റി അംഗമായ എൻ. രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ എന്നിവരായിരുന്നു വീണാ ജോർജിനെ വിമർശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും ഫെയ്സ്ബുക്കിൽ പോസ്റ്റിറ്റട്ടത്.
അതേസമയം മന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനായി ആറന്മുളയിൽ വ‍്യാഴാഴ്ച സിപിഎം വിശദീകരണ യോഗം ചേരും. റാലിയും വിശദീകരണ യോഗവും എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനമായി.