

വി.എസ്. അച്യുതാനന്ദൻ
file image
തിരുവനന്തപുരം: പത്മ പുരസ്കാരം സ്വാഗതം ചെയ്ത് സിപിഎം. പാർട്ടിക്കും കുടുംബത്തിനും സന്തോഷമുണ്ടെന്നും ബഹുമതി നിരസിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.ബി. ഗോവിന്ദൻ വ്യക്തമാക്കി. മുൻപ് ബഹുമതികൾ നിഷേധിച്ചത് പാർട്ടിയുടെ നിലപാട് കൊണ്ടല്ല. മറിച്ച് വ്യക്തികളുടെ നിലപാടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ അന്തരിച്ച സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യൂതാനന്ദന് ലഭിച്ചതിനു പിന്നാലെ ഇടത് നേതാക്കളുടെ നിലപാട് എന്താവും എന്നത് സംബന്ധിച്ച് ചര്‍ച്ചകൾ ഉയർന്നിരുന്നു.
സിവിലിയന്‍ പുരസ്‌കാരങ്ങള്‍ നിരസിക്കുന്ന പതിവായിരുന്നു കാലങ്ങളായി ഇടത് നേതാക്കള്‍ സ്വീകരിച്ച് പോന്നിരുന്നത്. പത്മവിഭൂഷണ്‍ മുതല്‍ ഭാരതരത്‌ന പുരസ്‌കാരം വരെ ഇടത് നേതാക്കള്‍ നിരസിച്ചിട്ടുണ്ട്. പ്രഥമ കേരള മുഖമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാടാണ് ബഹുമതി നിരസിച്ച ആദ്യ സിപിഎം നേതാവ്.
നരസിംഹ റാവു സര്‍ക്കാരിന്‍റെ കാലത്ത് പത്മവിഭൂഷണ്‍ നല്‍കിയിരുന്നു. എന്നാല്‍ ഇഎംഎസും പാര്‍ട്ടിയും പുരസ്‌കാരം നിരസിച്ചു. 1996 ല്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന് ഭാരത രത്‌ന നല്‍കാന്‍ തീരുമാനം ഉണ്ടായിരുന്നു. പുരസ്‌കാരം നല്‍കിയാല്‍ സ്വീകരിക്കുമോ എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ അന്വേഷിച്ചു. എന്നാല്‍ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ജ്യോതി ബസു സ്വീകരിച്ച നിലപാട്. ഇതോടെ പ്രഖ്യാപനം ഉണ്ടായില്ല. സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെയും പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായി പരിഗണിച്ചെങ്കിലും സ്വീകരിക്കില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. 2022 ല്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലത്ത് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍ നല്‍കിയിരുന്നു. എന്നാല്‍ ബുദ്ധദേബും പുരസ്‌കാരം നിരസിച്ചു.