
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളെജ് മാതൃശിശു കേന്ദ്രത്തില്‍ ഭാര്യയ്‌ക്കൊപ്പമെത്തിയ ആദിവാസ് യുവാവ് വിശ്വനാഥൻ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. വയനാട് മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥനാണ് ഒന്നരമാസം മുമ്പ് മരണപ്പെട്ടത്. ദുരൂഹത ആരോപിച്ചു കുടംബം രംഗത്തെത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല.
മോഷണക്കുറ്റം ആരോപിച്ചു മര്‍ദ്ദിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണു കുടുംബത്തിന്‍റെ പരാതി. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നു കുടുംബം ആവശ്യപ്പെട്ടിരുന്നു. ഭാര്യ ബിന്ദുവിന്‍റെ പ്രസവത്തിനായാണ് വിശ്വനാഥന്‍ ആശുപത്രിയിലെത്തിയത്. ഇവിടെവച്ച് ആരുടെയോ മൊബൈല്‍ ഫോണും പണവും നഷ്ടപ്പെടുകയും, ആ കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദ്ദിച്ചു എന്നുമാണ് പരാതി. ഇതേത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ട വിശ്വനാഥനെ പഴയ പൊലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപം തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മര്‍ദ്ദനം മൂലമുണ്ടായ മനോവിഷമത്തില്‍ വിശ്വനാഥന്‍ തൂങ്ങിമരിച്ചതാണെന്നും, മറ്റൊരു പ്രശ്‌നവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നു കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.