കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിന് കുരുക്കായി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണായക റിപ്പോർട്ട്. കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽസ് ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനായില്ലെന്നാണ് ബംഗളൂരു ആർഒസിയുടെ കണ്ടെത്തൽ.
വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. പിഴയും തടവുശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിനെതിരേ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ആർഒസി റിപ്പോർട്ടാണ്.
അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ടിലുള്ളത്. സോഫ്റ്റ്വെയര് സർവീസ് ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്റെയോ, ഇടപാടിന് മുമ്പോ ശേഷമോ സിഎംആർഎല്ലോ എക്സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന്റെയോ രേഖകൾ സമർപ്പിച്ചില്ലെന്നാണ് രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ എക്സാലോജിക്- സിഎംആർഎൽ ഇടപാടിനെപ്പറ്റി പറയുന്നത്. കരാർ പോലും എക്സാലോജിക്കിനോ സിഎംആർഎല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കിട്ടിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബംഗളൂരൂ ആർഒസിക്ക് നൽകിയ മറുപടിയിൽ എക്സാലോജിക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്സാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആര്‍ഒസിയുടെ കണ്ടെത്തൽ.
കമ്പനീസ് ആക്റ്റ് 2013 പ്രകാരം, കമ്പനികാര്യ ഇടപാടുകളിൽ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷൻ 447, രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷൻ 448, എന്നീ വകുപ്പുകൾ പ്രകാരം എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബംഗളൂരു ആർഒസിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്. തടവും പിഴ ശിക്ഷയും കിട്ടാവുന്ന വകുപ്പുകളാണിത്. കൂടുതൽ അന്വേഷണത്തിനായി എക്സാലോജിക്കിന്റെയും സിഎംആർഎല്ലിന്റെയും കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നാണ് കണ്ടെത്തൽ.
സംസ്ഥാന സർക്കാരിന്റെ ഓഹരിയുള്ള കമ്പനിയാണ് സിഎംആര്‍എൽ. കമ്പനീസ് ആക്റ്റ് പ്രകാരം റിലേറ്റഡ് പാർട്ടിയുമായി ഇടപാട് നത്തുമ്പോൾ അത് ബോർഡിനെ അറിയിക്കണം. ഇവിടെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുള്ള ഇടപാട് സിഎംആര്‍എൽ ബോർഡിനെ അറിയിച്ചിരുന്നില്ല. ഇത് സെക്ഷൻ 188ന്റെ ലംഘനമാണ്.
പ്രാഥമികാന്വേഷണത്തിൽ തന്നെ ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ, വിശദ അന്വേഷണം വേണമെന്നാണ് ആര്‍ഒസിയുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. നൽകാത്ത സേവനത്തിനാണ് എക്സാലോജിക് പണം കൈപ്പറ്റിയതെന്ന ആദായ നികുതി ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിലെ കണ്ടെത്തലുകൾ തന്നെയാണ് ആര്‍ഒസി റിപ്പോർട്ടിലുമുള്ളത്. എക്സാലോജിക്കിന്റെ ഭാഗം കേൾക്കാതെയാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിട്ടത് എന്നായിരുന്നു തുടക്കം മുതൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും പ്രധാന വാദം. എന്നാൽ ആർഒസി വിശദാംശങ്ങൾ തേടിയിട്ടും എക്സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ലെന്നതാണ് ആര്‍ഒസിയുടെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്.
സിബിഐക്കോ ഇഡിക്കോ അന്വേഷണം വിടാമെന്ന് ആർഒസി റിപ്പോർട്ടിൽ വിശദമാക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം സിബിഐക്ക് അന്വേഷണം വിടാം. അതുപോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇഡിക്കും അന്വേഷിക്കാം. സിഎംആർഎല്ലിനും മാനെജ്മെന്റിനുമെതിരേ വിശദ അന്വേഷണം നടത്തണമെന്നും ഇതിലും ദുരൂഹമായ ഇടപാടുകൾ സിഎംആർഎല്ലിൽ നടന്നിട്ടുണ്ടാകാമെന്നും ആർഒസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.