
സരിത ശിവരാമൻ
കോട്ടയം: മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പിന്‍റെ മുൻ ഡയറക്റ്റർ സരിത ശിവരാമൻ. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങൾ ആരോഗ്യമേഖലയിൽ ഉണ്ടായപ്പോൾ കരുത്തും ആത്മവിശ്വാസവും പകർന്ന് കൂടെ നിന്ന ജനപ്രതിനിധികളെ ഓർക്കുന്നുവെന്നാണ് സരിതയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
ജീവന്‍റെ ഒരു തുള്ളിയെങ്കിലും ബാക്കിയുള്ളവരെ മരണത്തിനു വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയദാർഢ്യം തന്നിട്ടുള്ള ഊർജം ചെറുതൊന്നുമല്ല. പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവൻ പണയം വച്ച് ഓടിനടന്ന ആരോഗ്യ പ്രവർത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും വല്ലാത്തൊരു കൂട്ടായ്മയായിരുന്നു.
മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ രക്ഷാപ്രവർത്തനം വൈകി എന്ന വാർത്ത കേട്ടപ്പോൾ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിപ്പോയതാണെന്നും സരിത ശിവരാമൻ പറയുന്നു.