
കൊച്ചി: കളമശേരി കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. അധ‍്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ. ബിജു എന്നിവരാണ് മറ്റ് പ്രതികൾ. മനഃപൂർവമല്ലാത്ത നരഹത‍്യയാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
കേസിൽ മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര‍്യമില്ലെന്നാണ് അന്വേഷണ സംഘം വ‍്യക്തമാക്കിയത്. ദുരന്തം സംഭവിച്ച് ഒരു വർഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം സമർപ്പിച്ചത്. 2023 നവംബർ 25നായിരുന്നു ദുരന്തം സംഭവിച്ചത്.
കുസാറ്റിൽ സംഗീത പരിപാടി നടക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ എത്തിയതും തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതുമാണ് ദുരന്തത്തിലേക്ക് നയിച്ചത്.
സിവില്‍ എന്‍ജിനീയറിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ അതുല്‍ തമ്പി (24), രണ്ടാംവര്‍ഷ ഇലക്ട്രോണിക് എന്‍ജിനിയറിങ് വിദ്യാർഥിനിയായ പറവൂർ സ്വദേശിനി ആൻ റിഫ്റ്റ (20), ഇലക്‌ട്രോണിക്സ് ആൻഡ് കമ‍്യൂണിക്കേഷൻ വിദ‍്യാർഥി സാറ തോമസ് (20), പാലക്കാട് സ്വദേശി ആൽബിൻ ജോസഫ് (23) എന്നിവരാണു മരിച്ചത്.