കൊച്ചി: കുസാറ്റ് ക്യാംപസിൽ സംഗീത പരിപാടിക്കിടെ ദുരന്തം വിതച്ചത് മഴയും തിരക്കും. ധിഷ്ണ എന്ന പേരിലുള്ള ടെക് ഫെസ്റ്റിന്‍റെ സമാപന വേദിയാണ് ദുരന്തവേദിയായി മാറിയത്. 1500 പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിലാണ് മഴ മൂലം അപ്രതീക്ഷികമായി ഉണ്ടായ ആൾക്കൂട്ടത്തിൽ നാലു വിദ്യാർഥികൾ മരണപ്പെട്ടത്. ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാൻ ആകുന്നതിലും അധികം പേർ പരിപാടിക്കായി എത്തിയിരുന്നു. അപ്രതീക്ഷിതമായി മഴ പെയ്തതോടെ ജനക്കൂട്ടം ഓഡിറ്റോറിയത്തിന്‍റെ വാതിലിലൂടെ ഇരച്ചു കയറി. ഇതിനിടെ പടിക്കെട്ടിൽ വീണു പോയ വിദ്യാർഥികളാണ് മറ്റുള്ളവരുടെ ചവിട്ടേറ്റ് മരണപ്പെട്ടത്. നടന്നത് ഏറെ ദൗർഭാഗ്യകരമായ സംഭവമാണെന്ന് കുസാറ്റ് വൈസ് ചാൻസലർ പി.ജി. ശങ്കരൻ പറഞ്ഞു.
അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വിദഗ്ധ സംഘത്തെ കളമശേരി മെഡിക്കൽ കോളെജിലും എറണാകുളം ജനറൽ ആശുപത്രിയിലും വിന്യസിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മതിയായ ആംബുലൻസുകൾ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.