
അമിത് ചക്കാലക്കൽ
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൻ നടൻ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം. വിദേശ നിര്‍മിത കാറുകൾ നികുതിവെട്ടിച്ച് രാജ്യത്തെത്തിച്ച് വില്‍പന നടത്തുന്നതിൽ അമിത് മുഖ്യഇടനിലക്കാരനെന്ന് കസ്റ്റംസ് പറയുന്നു.
കോയമ്പത്തൂർ വാഹനമാഫിയയുമായി അമിത്തിന് അടുത്ത ബന്ധമുണ്ടെന്നും താരങ്ങൾക്കടക്കം വാഹനങ്ങളെത്തിച്ച് നൽകുന്നത് അമിത്താണെന്നാണ് വിവരം. വിശദമായി അന്വേഷണം നടത്തി വരികയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അമിത്തിന്‍റെ മുൻ വർഷങ്ങളിലെ ഇടപാടുകൾ സംബന്ധിച്ചും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കള്ളക്കടത്തിന് കൂട്ടു നിന്ന ഹിമാചലിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. മിക്ക കള്ളക്കടത്ത് വാഹനങ്ങളുടെയും രജിസ്ട്രേഷൻ HP 52 ആണ്. വാഹനക്കള്ളക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന അസം സ്വദേശി മാഹിനായും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.